“മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ
കൂടെ പോരും നിൻ ജീവിത ചെയ്തികളും
സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ…”
അവതരിപ്പിക്കുന്ന ഓരോ വേഷവും അത് എത്ര ചെറുതാണെങ്കിൽ പോലും അതിൽ പൂർണത കൈവരിക്കുവാൻ സാധിക്കുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും ഒരു സ്വപ്നമാണ്. സ്വപ്നതുല്യമായ ആ ഒരു പൂർണത തന്റെ എല്ലാ കഥാപാത്രങ്ങളിലും തീർക്കുന്ന ഒരു അതുല്യ നടനാണ് സിദ്ധിഖ്. അതിനുള്ള ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് ഇന്നലെ തീയറ്ററുകളിൽ എത്തിയ മിഖായേലിലെ ജോർജ് പീറ്റർ എന്ന സൈക്കോ കഥാപാത്രം. സ്നേഹപൂർണമായ സംസാരത്തിൽ ഉള്ളിലൊളിപ്പിച്ച ചെകുത്താനെ പുറത്തെടുക്കുന്ന ആ അഭിനയശൈലി ഓരോ അഭിനേതാവിനും ഒരു പാഠമാണ്. തന്റെ പ്രശ്നം എന്താണെന്ന് ശരിക്കും അറിഞ്ഞിട്ടു പോലും മനശാസ്ത്രജ്ഞന്റെ മുൻപിൽ പോകാനുള്ള ആ ഒരു പ്രത്യേക മനസ്സും അവിടെ നടത്തിയ ഡയലോഗുകളുമെല്ലാം ആ കഥാപാത്രത്തെ ഏറെ നെഞ്ചിലാഴ്ത്താൻ പ്രേക്ഷകരെ സഹായിച്ചു എന്നതാണ് സത്യം. ഇമോഷണൽ രംഗങ്ങളിലെ പ്രകടനം പിന്നെ എടുത്തു പറയേണ്ട ആവശ്യമേയില്ല. പ്രേക്ഷകന്റെ കണ്ണും നിറക്കുന്ന അഭിനേതാവാണ് അദ്ദേഹം.
വിജയ് സൂപ്പറും പൗർണ്ണമിയും, എന്റെ ഉമ്മാന്റെ പേര്, ഒടിയൻ എന്നിങ്ങനെ ഈ അടുത്ത് ഇറങ്ങിയ മിക്ക ചിത്രങ്ങളിലും ഗെറ്റപ്പിലും അഭിനയത്തിലും ഞെട്ടിച്ച സിദ്ധിഖിന്റേതായി ഇനിയും ഏറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.