മുകേഷ്, കാതല്‍സന്ധ്യ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായ ‘ഫോര്‍ സെയില്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ച സോന എം എബ്രഹാം ആ സിനിമയിൽ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ് സൈറ്റുകളിലടക്കം പ്രചരിപ്പിച്ചവരെ ഇനിയും പിടികൂടിയില്ലെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെ ആണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. നിയമ വിദ്യാർഥിനിയാണ് സോനാ. ഡബ്ല്യുസിസിയുടെ റഫ്യൂസ് ദ അബ്യൂസ് ക്യാംപയിനിനോട് അനുഭാവം പ്രകടിപ്പിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. സതീഷ് അനന്തപുരിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്. ആന്റോ കടവേലിലാണ് ചിത്രം നിര്‍മ്മിച്ചത്.
താരത്തിന്റെ വാക്കുകൾ:
ഫോര്‍ സെയിലിന്റെ പ്രമേയത്തെക്കുറിച്ച് ഇന്നാലോചിക്കുമ്പോള്‍ അതില്‍ അഭിനയിച്ചെന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒന്നാണ്. സ്ത്രീവിരുദ്ധത നിറഞ്ഞതും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതുമായിരുന്നു ചിത്രം. സഹോദരി നശിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുന്ന നായികയുടെ വേഷമാണ് കാതല്‍ സന്ധ്യയുടേത്. സിനിമയില്‍ അനുജത്തിയുടെ കഥാപാത്രം ഞാനാണ് അവതരിപ്പിച്ചത്. അതില്‍ അഭിനയിച്ചതിലൂടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ വരെ എത്തിപ്പെട്ടു. പക്ഷേ ആത്മഹത്യ ചെയ്തില്ല. അനുജത്തി ആക്രമിക്കപ്പെടുന്ന വീഡിയോ ഷൂട്ട് ചെയ്യണമെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. അന്ന് എനിക്ക് 14 വയസ്സാണ്. 150 പേരോളമുള്ള സെറ്റില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞു. എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്. ഒടുവില്‍ ആ സീന്‍ ഡയറക്ടറുടെ കലൂരിലെ ഓഫീസിലാണ് ചിത്രീകരിച്ചത്. എന്റെ പേരന്റ്സും കുറച്ചുമാത്രം അണിയറപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. അതിനുശേഷം പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് ഞാന്‍ നോര്‍മല്‍ ലൈഫിലേക്ക് മടങ്ങി. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ സീന്‍ യൂട്യൂബിലും പോണ് സൈറ്റുകളിലും പ്രചരിച്ചു. അത്തരം ഒരനുഭവം ലോവര്‍ മിഡില്‍ ക്ലാസില്‍പ്പെടുന്ന തന്റെ കുടുംബത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. സുഹൃത്തുക്കള്‍, ബന്ധുക്കള്‍,ആധ്യാപകര്‍ എന്നിവരൊക്കെ സംശയത്തോടെ നോക്കുന്നു. വീട്ടുകാര്‍ക്ക് വളരെ സ്നേഹവും എന്റെ കഴിവില്‍ നല്ല വിശ്വാസവുമുണ്ട്. എന്നാല്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പേടിയാണ്.