1995 മാര്‍ച്ച് 30ന് ഭദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചിത്രമാണ് സ്ഫടികം. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു അത്. ആടുതോമ എന്ന കഥാപാത്രത്തിൽ എത്തിയ മോഹൻലാൽ നിരവധി ആരാധകരെ സമ്പാദിച്ചു. ഈ മാർച്ച് 30ന് സ്പടികം അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിൽ മനോരമ ഓണ്ലൈനിന് നൽകിയ അഭിമുഖത്തിൽ വീണ്ടും സ്ഫടികം എത്തുകയാണ് എന്ന വാർത്ത ഭദ്രൻ തന്നെ ആരാധകരെ അറിയിക്കുകയാണ്.
പല സ്കൂളുകളിലും കോളേജുകളിലും എത്തുമ്പോൾ കുട്ടികൾ ആവേശത്തോടെ ആടുതോമയെക്കുറിച്ച് ചോദിക്കുമെന്നും അത് തിയേറ്ററിൽ പോയി കാണാൻ പറ്റാത്തതിന്റെ സങ്കടം അവർ പ്രകടിപ്പിക്കുന്നു എന്നും ഭദ്രൻ പറയുന്നു. അങ്ങനെ എല്ലാവരുടെയും ചോദ്യം കൂടി വന്നപ്പോൾ ആണ് എന്തുകൊണ്ട് ഇതൊരു പുതിയ തിയേറ്റർ അനുഭവം ആയി ഒരുക്കി കൂടാ എന്ന ചിന്ത ഉണ്ടായതെന്നും ഭദ്രൻ പറയുന്നു. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ റിസ്റ്റോര്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു ഭദ്രൻ. 2 കോടി രൂപയോളം മുടക്കിയാണ് റീ റിലീസിങ്. സിനിമയുടെ സൗണ്ട് ട്രാക്കില്‍ മാറ്റങ്ങള്‍ വരുത്തും. ബന്ധങ്ങളുടെ ആഴത്തില്‍ നിന്ന് രൂപം കൊണ്ട സിനിമ ഇനിയും ഇരുപത്തഞ്ചും അന്‍പതും നൂറും വര്‍ഷം ജീവിക്കണം എന്നതാണ് ആഗ്രഹം. വരും തലമുറകള്‍ ആടുതോമയയെ പരിചയപ്പെടുത്തുന്നതിനായി സിനിമയെ കരുതി വയ്ക്കുകയാണെന്നും ഭദ്രന് പറയുന്നു.