സുഡു… അവന്റെ ആ ചിരിയാണ് എല്ലാവരേയും കീഴടക്കിയത്. പക്ഷേ ആ ചിരിക്ക് പിന്നിൽ യഥാർത്ഥ ജീവിതത്തിലും ഒട്ടേറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഏതോ ഒരു മഹാനായ എഴുത്തുകാരൻ കോറിയിട്ട ആ വരികൾ “ദൈവത്തിന്റെ അനുഗ്രഹമില്ലാത്ത കലാകാരൻ ഒന്നുമല്ല. കലയില്ലാതെ ആ അനുഗ്രഹവും നിർജീവമാണ്.” അത്തരത്തിൽ ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച ഒരു കലാകാരൻ തന്നെയാണ് സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്ന സുഡുവെന്ന സാമുവൽ അബിയോള റോബിൻസൺ. സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ശരി വെക്കുന്ന ഒരു യാഥാർഥ്യമാണത്.
സുഡുവിന്റെ ജീവിതത്തിലൂടെ..
1998 ജൂൺ 30ന് നൈജീരിയയിലെ ലാഗോസിലാണ് ജനനം. ഗ്രേയ്റ്റ് സെക്കൻഡറി സ്കൂളിലെ പഠനത്തിന് ശേഷം യൂണിവേഴ്സിറ്റിയിൽ ചേർന്നെങ്കിലും അഭിനയമോഹം മൂലം അതുപേക്ഷിച്ചു. പിന്നീട് ഓഡിഷൻ വേദികളിൽ നിന്നും ഓഡിഷൻ വേദികളിലേക്കായിരുന്നു ആ കൊച്ചു കലാകാരന്റെ യാത്ര. ആദ്യത്തെ ഓഡിഷനിൽ നടന്ന ഒരു സംഭവത്തെ അദ്ദേഹം ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഓഡിഷൻ കഴിഞ്ഞപ്പോൾ തന്നെ സംവിധായകൻ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയും സാമുവലിന് ഹസ്തദാനം നൽകുകയും ചെയ്തു. അത് തന്നെ ഏറെ സ്വാധീനിച്ചെന്നും സാമുവൽ വെളിപ്പെടുത്തി.
“കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ ഞാൻ സിനിമകൾ കാണുകയും അതിലെ കഥാപാത്രങ്ങളെ അനുകരിക്കുകയും ചെയ്തിരുന്നു. അവർ എന്താണ് ചിന്തിക്കുന്നതെന്നും അനുഭവിക്കുന്നതെന്നും അറിയാൻ ഒരു കൗതുകവും എനിക്കുണ്ടായിരുന്നു.” സാമുവൽ റോബിൻസൺ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണിവ.
പതിഞ്ചാം വയസ്സിലാണ് തന്റെ അഭിനയജീവിതത്തിന് സാമുവൽ തുടക്കം കുറിക്കുന്നത്. വാൾട്ട് ഡിസ്നിയുടെ ഡെസ്പറേറ്റ് ഹൗസ്വൈവ്സ് ആഫ്രിക്ക, എം-നെറ്റിന്റെ ടിൻസൽ, എം ടി വി ബേസിന്റെ ഷുഗ, 8 ബാർസ് ആൻഡ് എ ക്ളേഫ് എന്നിവയാണ് പ്രധാന വർക്കുകൾ. സുഡാനി ഫ്രം നൈജീരിയയിലൂടെ പുതിയൊരു ചരിത്രം കൂടി സാമുവൽ തന്റെ പേരിൽ കുറിച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന കറുത്ത വർഗക്കാരനായ ആദ്യ നടൻ കൂടിയാണ് സാമുവൽ ഇപ്പോൾ. അഭിനയപാരമ്പര്യം ഒട്ടും തന്നെയില്ലാത്ത സാമുവൽ കഠിന പ്രയത്നത്തിലൂടെയും അഭിനേതാക്കളുടെ പ്രകടനം കണ്ടുപഠിച്ചുമാണ് ഈ നിലയിൽ എത്തിയത്. ഒരു ആഫ്രിക്കൻ കാസ്റ്റിംഗ് ഏജൻസി വഴിയാണ് സുഡാനി ടീം സുഡുവിനെ കണ്ടെത്തിയത്. അഭിനയത്തെക്കുറിച്ചുള്ള സാമുവൽ അബിയോള റോബിൻസന്റെ കാഴ്ച്ചപ്പാട് തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. “വ്യത്യസ്തമായ പല കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ലഭിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രത്യേകതരം ത്രിൽ ഉണ്ട്. നമ്മൾ മറ്റൊരാളായി മാറുകയും ലോകത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ കാണുവാനും നമുക്ക് സാധിക്കുന്നു. എനിക്കത് എങ്ങനെയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.”
തമാശരൂപേണയാണെങ്കിലും സാമുവൽ ആവശ്യപ്പെട്ടിരിക്കുന്നത് പോലെ അടുത്ത സിനിമ ഒരു പ്രണയചിത്രം തന്നെയായിരിക്കട്ടെയെന്നും കൂടുതൽ ചിത്രങ്ങളിലൂടെ ലോകമെങ്ങും അറിയപ്പെടുന്ന ഒരു നടനായിത്തീരട്ടെയെന്നും ആശംസിക്കുന്നു.