റിലീസിന് മുമ്പേ തന്നെ വിവാദത്തിലായ ചിത്രമായിരുന്നു ബംഗാളി സംവിധായകനായ സുധിപ്തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി. ചിത്രം റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചിത്രത്തിന് അത്തരത്തിൽ ഒരു നിരോധനം ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ക്രമസമാധാന പ്രശ്നത്തെ തുടർന്നും മോശം പ്രതികരണത്തെ തുടർന്നും തമിഴ്നാട്ടിലെ തിയറ്ററുകളിൽ നിന്ന് ചിത്രം പിൻവലിച്ചിരിക്കുകയാണ്.
ദ കേരള സ്റ്റോറി ചിത്രം പ്രദർശിപ്പിക്കുന്നതിന് എതിരെ നാം തമിഴർ കച്ചി ചെന്നൈയിൽ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നാം തമിഴർ കച്ചിയുടെ സംഘാടകനും നടനുമായ സീമാന്റെ നേതൃത്വത്തിൽ ചെന്നൈയിലെ സ്കൈവാക് മാളിന് സമീപത്ത് ആയിരുന്നു പ്രതിഷേധം നടന്നത്.
സീമാന്റെ പ്രതിഷേധ ആഹ്വാനത്തിന് പിന്നാലെ കേരള സ്റ്റോറിയുടെ പ്രദർശനത്തിന് എതിരെ എൻ ടി കെ പ്രവർത്തകർ തിയറ്ററിന് ഉള്ളിൽ പ്രതിഷേധം നടത്തുകയും പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സിനിമ നിരോധിക്കണമെന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. നിർബന്ധപൂർവം ഐ എസ് ഐ എസ് സംഘടനയിലേക്ക് മതപരിവർത്തനം ചെയ്യപ്പെടുന്ന നാല് പെൺകുട്ടികളുടെ കഥയാണ് ദ കേരള സ്റ്റോറി പറയുന്നത്.