1997 ല്‍ കന്നട സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് തമിഴ് തെലുങ്ക് മലയാളം സിനിമകളിൽ അഭിനയിച്ച സാന്നിധ്യമായി മാറിയ താരമായിരുന്നു വിജയലക്ഷ്മി. ഇപ്പോൾ മാനസികവും ശാരീരികവുമായ അവശതകള്‍ കാരണം ദുരിതമനുഭവിക്കുന്ന തന്നെ സഹായിക്കണമെന്നും ജീവന് രക്ഷിക്കണമെന്നും അഭ്യർത്ഥിക്കുകയാണ് താരം. വിജയലക്ഷ്മി സഹായം അഭ്യർത്ഥിക്കുന്നത് നടൻ രജനീകാന്തിനോടാണ്. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് വിജയലക്ഷ്മിയെ കുറച്ചു നാളുകൾക്കു മുൻപ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലായിരുന്ന സമയത്ത് തന്നെ സഹായിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തി കന്നട നടന് രവി പ്രകാശ് തന്നെ ഉപദ്രവിച്ചുവെന്നും നടനെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ താന്‍ വലിയ സമ്മര്‍ദമാണ് അനുഭവിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു.
ഇൻഡസ്ട്രിയിൽ നിന്നും ഒരാള്‍ പോലും സഹായത്തിനെത്തിയില്ലെന്നും ഈ വീഡിയോ രജനിയുടെ അരികിൽ എത്തിക്കാൻ എല്ലാവരും സഹായിക്കണമെന്നും രജനിയെ നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നുണ്ടെന്നും വിജയലക്ഷ്മി പറയുന്നു. സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക പ്രശ്നങ്ങളുമായാണ് താനിപ്പോൾ ജീവിക്കുന്നത് എന്നും ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ലെന്നും എന്നാല്‍ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ എന്നും വിജയലക്ഷ്മി പറയുന്നു. തന്റെ ജീവിതം പലരും പന്തു തട്ടുകയാണെന്നും, നരകത്തേക്കാൾ മോശമായ അവസ്ഥയാണ് തന്റേതെന്നും മറ്റെല്ലാവരും തന്നെ കയ്യൊഴിഞ്ഞു ഇനി രജനി സാറാണ് ആകെയുള്ള ആശ്രയം എന്നും താരം കൂട്ടിച്ചേർക്കുന്നു.