പ്രതിസന്ധിഘട്ടങ്ങളിൽ സിനിമാമേഖലയെ കൈ പിടിച്ച് ഉയർത്തുന്നതിൽ അച്ഛന്റെ പാത തന്നെയാണ് തന്റേതുമെന്ന് വ്യക്തമാക്കുകയാണ് നടൻ പ്രണവ് മോഹൻലാൽ. ജനുവരി 21ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ‘ഹൃദയം’ 25 ദിവസം കൊണ്ട് അമ്പതു കോടി ക്ലബിലെത്തി. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയായ ‘ഹൃദയം’ ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. കോവിഡ് മൂന്നാം തരംഗത്തിന്റെ കടുത്ത പ്രതിസന്ധിയിൽ മിക്ക ചിത്രങ്ങളും റിലീസ് മാറ്റിവെച്ചപ്പോഴാണ് ‘ഹൃദയം’ പറഞ്ഞ തിയതിക്ക് തന്നെ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആ റിലീസ് തിയറ്ററുകാർക്ക് വലിയ ആശ്വാസമായിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് ഹൃദയം തിയറ്ററുകളിൽ ഓടി.
ആദ്യഘട്ടത്തിൽ കോവിഡ് രൂക്ഷമായി ബാധിച്ച ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ജില്ലകളിൽ തിയറ്ററുകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് കേരളത്തിലെ കുറച്ച് ജില്ലകളിലെ തിയറ്ററുകളിൽ ഹൃദയം പ്രദർശനത്തിന് എത്തിയത്. അവിടെയും ഹൃദയത്തിന് വൻ വരവേൽപ്പ് ആണ് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ അമ്പതുകോടി ക്ലബിൽ എത്തുകയും ചെയ്തു. പ്രണവ് മോഹൻലാൽ നായകനായി എത്തിയ മൂന്നാമത്തെ ചിത്രം വമ്പൻഹിറ്റ് ആയി മാറുകയായിരുന്നു. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രം എന്ന റെക്കോഡും ഹൃദയം സ്വന്തമാക്കി.
മോഹൻലാൽ നായകനായി എത്തിയ ‘പുലിമുരുകൻ’ ആണ് മലയാളത്തിൽ നിന്ന് 100 കോടി ക്ലബിൽ എത്തിയ ആദ്യചിത്രം. പുലിമുരുകൻ റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ ആയിരുന്നു നോട്ട് നിരോധനം വന്നത്. എന്നാൽ, ചിത്രത്തിന്റെ ജനപ്രീതിക്ക് മുമ്പിൽ നോട്ട് നിരോധനം അപ്രസക്തമായി. വൈശാഖ് സംവിധാനം ചെയ്ത് ടോമിച്ചൻ മുളകുപാടം നിർമിച്ച ചിത്രം നിറഞ്ഞ സദസുകളിൽ ഓടി. ചിത്രം 100 കോടി കളക്ട് ചെയ്തു റെക്കോഡ് സ്വന്തമാക്കി. ഉദയകൃഷ്ണ ആയിരുന്നു തിരക്കഥ. ഏറ്റവും വേഗതയിൽ 50 കോടി ക്ലബിൽ എത്തിയ പടമെന്ന ഖ്യാതിയും പുലിമുരുകന് മാത്രം സ്വന്തമാണ്. ഏതായാലും ഒരു കാലത്ത് പ്രതിസന്ധി കാലഘട്ടത്തിൽ അച്ഛൻ 100 കോടി ക്ലബിൽ എത്തിയപ്പോൾ മറ്റൊരു പ്രതിസന്ധികാലത്ത് മകൻ അമ്പതു കോടി ക്ലബിൽ ഇടം കണ്ടെത്തിയിരിക്കുകയാണ്.