സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് നടൻ വിനായകൻ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ്. ഫേസ്ബുക്കിലാണ് പതിവിനു വിപരീതമായി ഒരു കുറിപ്പ് നടൻ പങ്കുവെച്ചത്. സാധാരണ എന്തെങ്കിലും ചിത്രങ്ങളോ സ്ക്രീൻഷോട്ടുകളോ ആയിരിക്കും വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക. ഇത്തവണ അതൊരു കുറിപ്പായി മാറിയപ്പോൾ ആരാധരും അത്ഭുതപ്പെട്ടു. ‘ആശങ്കപ്പെടേണ്ട, ഇവന്മാർ ആരുമില്ലേലും കേരളത്തിൽ സിനിമയുണ്ടാകും’ എന്നായിരുന്നു വിനായകന്റെ കുറിപ്പ്.
ആരെക്കുറിച്ചാണ് പരാമർശമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നില്ല. എന്നാൽ, ഈ കുറിപ്പ് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും നേരെയുള്ള കുത്താണോ എന്നാണ് സോഷ്യൽമീഡിയ ഇപ്പോൾ പരസ്പരം ചോദിക്കുന്നത്. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ കേരളത്തിലെ സിനിമാമേഖലയിൽ നടന്നു വരികയാണ്. ചിത്രം തിയറ്റർ റിലീസ് ചെയ്യുമോ അതോ ഒ ടി ടി റിലീസ് ആണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മരക്കാർ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സിനിമാലോകത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്.
തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും ഫിലിം ചേംബറുമായി ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യാനുള്ള സാധ്യതയും വർദ്ധിക്കുന്നത്. ‘മരക്കാർ’ തിയറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ ചില നിബന്ധനകൾ പാലിക്കണമെന്ന് ആന്റണി പെരുമ്പാവൂർ നിർദ്ദേശിച്ചിരുന്നു. തിയറ്റർ ഉടമകള്‍ അഡ്വാന്‍സ് തുകയായി 25 ലക്ഷം രൂപ നല്‍കണമെന്നും ഇരുന്നൂറോളം സ്ക്രീനുകള്‍ വേണമെന്നും ഉള്‍പ്പെടെയുളള നിരവധി ആവശ്യങ്ങൾ ആയിരുന്നു ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ചത്.