മീ ടൂ ക്യാമ്പയിൻ തുടങ്ങിയപ്പോൾ മലയാള സിനിമയെ പിടിച്ചുലച്ച ഒന്നാണ് നടി ദിവ്യ ഗോപിനാഥ് അലൻസിയർക്ക് എതിരെ ഉയർത്തിയ ആരോപണം. ലൈംഗികച്ചുവയോടെ നടൻ തന്നെ സമീപിച്ചെന്ന തുറന്ന് പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി കൊടുത്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊടുത്ത പരാതിയിന്മേൽ 2019 ഫെബ്രുവരി ആയിട്ടും യാതൊരു പുരോഗതിയും ഇല്ലാത്തതിനാൽ അലൻസിയർ പൊതുവായി മാപ്പ് പറയണമെന്ന് കൊച്ചി ടൈംസിന് നൽകിയ ഇന്റർവ്യൂവിൽ ദിവ്യ പറഞ്ഞിരുന്നു. അതിന് തുടർന്നാണ് അലൻസിയർ മാപ്പ് പറഞ്ഞ് മുന്നോട്ട് വന്നത്.
ദിവ്യയുടെ ഇന്റർവ്യൂ പുറത്തിറങ്ങിയപ്പോൾ ഞാൻ ദിവ്യയോട് സംസാരിച്ചിരുന്നു. സൗഹൃദപരമായ ഒരു സംഭാഷണമായിരുന്നു അത്. എന്നോട് പബ്ലിക്കായി മാപ്പ് പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. എന്നാലേ ഈ വിവാദത്തിന് ഒരു അവസാനം ഉണ്ടാകൂയെന്നും പറഞ്ഞു. എനിക്കും അത് സത്യമായി തോന്നി. കൊച്ചി ടൈംസ് വഴി മാപ്പ് പറയാനാണ് ദിവ്യ ആവശ്യപ്പെട്ടത്.
എന്റെ പെരുമാറ്റം ദിവ്യയെ മുറിവേല്പിച്ചു എന്നറിഞ്ഞപ്പോൾ ദിവ്യയോട് വ്യക്തിപരമായി തന്നെ ഞാൻ മാപ്പ് അപേക്ഷിച്ചിരുന്നു. ഈ പ്രശ്നം പബ്ലിക്കായതോട് കൂടി ഒരു പബ്ലിക് ആയിട്ട് തന്നെ മാപ്പ് പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. ആയതിനാൽ എന്റെ തെറ്റിന് ഞാൻ വീണ്ടും ദിവ്യയോട് മാപ്പ് ചോദിക്കുന്നു. എന്റെ മോശമായ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു. എന്റെ ഈ മാപ്പ് അപേക്ഷ ദിവ്യയോട് മാത്രമല്ല, മറിച്ച് എന്റെ പെരുമാറ്റം മൂലം മുറിവേറ്റ എല്ലാവരോടുമായിട്ടാണ്.