കേരള ജനത നേരിട്ട പ്രളയ ദുരിതത്തിൽ കയ്യഴിഞ്ഞ് സഹായങ്ങൾ നൽകാൻ മുന്നിട്ടിറങ്ങിയ തിരുവനന്തപുരം കോർപറേഷൻ മേയർ വി.കെ പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകൻ അരുൺ ഗോപി രംഗത്തെത്തിയിരിക്കുകയാണ്. പ്രളയക്കെടുതി രൂക്ഷമായ ആദ്യ ദിനങ്ങളിൽ തെക്കൻ കേരളത്തിൽ നിന്നും വേണ്ടത്ര സഹായങ്ങൾ എത്തുന്നില്ല എന്ന പരാതി ഉയർന്നു വരികയും തത്കാലം അവശ്യവസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നില്ലെന്നും അവ അയക്കേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം കളക്ടർ ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചതും തുടർന്ന് ലീവിൽ പ്രവേശിച്ചതുമെല്ലാം വിവാദമാവുകയും ചെയ്തിരുന്നു. ഈ അവസ്ഥയിൽ നാൽപതോളം ലോഡ് നിറയെ അവശ്യവസ്തുക്കൾ എത്തിച്ചു നൽകിയ തിരുവനന്തപുരം മേയർക്കാണ് അരുൺഗോപി നന്ദി പറയുന്നത്.
ദുരിതത്തിൽ വീണുപോയവരോടൊപ്പം മനസ്സറിഞ്ഞു നിൽക്കുന്നതിനും രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകൾക്കപ്പുറത്താണെന്നു പ്രവർത്തിയിലൂടെ കാണിച്ചു തന്നതിനും അരുൺ ഗോപി നന്ദി പറയുന്നു. തെങ്ങും തെക്കനും ചതിക്കില്ല.! എന്നാണ് അദ്ദേഹം കുറിച്ചത്. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച നിലമ്പൂർ വയനാട് എന്നീ സ്ഥലങ്ങളിലേക്ക് ആവശ്യ സാധനങ്ങളുമായി ഇതുവരെ 51 വണ്ടികളാണ് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടിരിക്കുന്നത്. മനസ്സ് നിറയ്ക്കുന്ന ഈ സഹായത്തിനെ സംബന്ധിച്ച് ട്രോളുകളും ഏറെ സജീവമായിരുന്നു.