“എന്തിലും,ഏതിലും ഒരു കുറ്റമെങ്കിലും കണ്ടു പിടിക്കുന്നവനല്ലേ താൻ ?
എന്നാൽ, ഈ സിനിമയിൽ എന്തെങ്കിലുമൊരു തെറ്റ് കണ്ടുപിടിക്കാൻ തന്നെ ഞാൻ വെല്ലു വിളിക്കുന്നു…..തനിക്കതിന് സാധിച്ചാൽ….”
തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു സംവിധായകൻ ഭരതന്റെ വാക്കുകളിൽ.
വർഷം -1988.
മലയാളചലച്ചിത്രലോകം കണ്ട എക്കാലത്തെയും മികച്ച
‘എപ്പിക് ക്ളാസ്സിക് ‘ ഫിലിമുകളിലൊന്നായ, ഭരതന്റെ
‘വൈശാലി’ സിനിമാകൊട്ടകകൾ നിറഞ്ഞോടുന്ന കാലം.
തന്റെ ഉറ്റസുഹൃത്തും,നർമ്മരസികനുമായ സംവിധായകൻ വീ.കെ.പവിത്രനെയായിരുന്നു (ഉപ്പ് പവിത്രൻ) ഭരതൻ വെല്ലുവിളിച്ചത്.
കാരണം,ലോകപ്രശസ്തങ്ങളായ ഹോളീവുഡ് ചിത്രങ്ങളിൽ പോലും സൂക്ഷ്മമായ പിഴവുകൾ കണ്ടു പിടിക്കുന്നതിൽ ‘വിദഗ്ദനായിരുന്നു’ സാക്ഷാൽ പവിത്രൻ.
……………………………………………………………………………………………
സിനിമ തുടങ്ങി ഏറെ നേരമായിട്ടില്ല……
പവിത്രൻ നിറുത്താതെ പൊട്ടിച്ചിരിക്കാൻ തുടങ്ങി ???
ധ്യാനനിരതനായിരിക്കുന്ന മഹർഷി വിഭാണ്ഠകന്റെ (ഋഷ്യശൃംഖന്റെ പിതാശ്രീ) കൈകളിലൂടെ, മധുഅമ്പാട്ടിന്റെ കാവ്യമനോഹരമായ ഛായാഗ്രഹണം തഴുകിയൊഴുകിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പെട്ടെന്നത് സംഭവിച്ചത് !
“എന്താടോ…എന്താ പ്രശ്നം?…താൻ ചിരിക്കാതെ കാര്യം പറ “???
ജിജ്ഞാസയും,കോപവും,ജാള്യതയും കടിച്ചമർത്താൻ പണിപ്പെട്ടു കൊണ്ട് ഭരതൻ തന്റെ ചങ്ങാതിയോടു ചോദിച്ചു.
ചിരിയെ ഒരു വിധത്തിൽ കടിഞ്ഞാണിട്ട് നിർത്തിക്കൊണ്ട്
പവിത്രൻ ഭരതനോട് ചോദിച്ചു.
“നൂറ്റാണ്ടുകൾക്കു മുൻപ്, ഏതാശുപത്രിയിലാണെടോ മഹർഷി
വിഭാണ്ഡകന്റെ കയ്യിൽ ‘സ്മോൾ പോക്സ് ഇഞ്ചക്ഷൻ’
(വസൂരിക്കെതിരെയുള്ള പ്രതിരോധകുത്തിവെയ്പ്പ് ) കുത്തിവെച്ചത് ? ”
അപ്പോൾ മാത്രമാണ്, വിഭാണ്ഠകനായി അഭിനയിച്ച നടൻ ശ്രീരാമന്റെ
കയ്യിലെ വലിയ വട്ടത്തിലുള്ള ‘ഇഞ്ചക്ഷന്റെ പാട് ‘ ഭരതൻ ശ്രദ്ധിച്ചത് !!!
പിന്നീട് നടന്ന ചിരിമത്സരത്തിൽ, ചങ്ങാതിമാരിൽ ആര് ജയിച്ചോ ആവോ?
രതികാമനാസൗന്ദര്യങ്ങളുടെ ‘നഗ്നമായ’ ആവിഷ്കാരസ്വാതന്ത്ര്യത്തിനു മേൽ, സെൻസർ ബോർഡിന്റെ ‘ക്രൂരമായ കത്രിക’ കൊണ്ടു മുറിഞ്ഞു, രക്തം ചിന്തപ്പെട്ട ഒരു അതുല്യകലാസൃഷ്ടി കൂടിയായിരുന്നു വൈശാലി.
എഴുത്ത് കടപ്പാട്..കിഷൻഹർ