പുതിയതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ മമ്മൂട്ടിയോ മോഹൻലാലോ നായകനായാൽ കുഴഞ്ഞേനെ എന്ന് സംവിധാകൻ കമൽ. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടലില്‍ നായകന് വിനായകനാണ്. ചിത്രത്തിന്റെ പൂജാവേളയിലാണ് കമല്‍ മനസ് തുറന്നത്.
“താരങ്ങള്‍ വേണ്ട എന്ന് നിര്‍മ്മാതാവ് പറഞ്ഞതായിരുന്നു എന്റെ ആദ്യത്തെ ആശ്വാസം. മമ്മൂക്ക വേണം, മോഹന്‍ലാല്‍ വേണമെന്നൊക്കെ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ കുഴഞ്ഞേനെ. കാരണം സിനിമ നീണ്ടു പോകും മൂന്നുനാല് വര്‍ഷം കാത്തിരിക്കേണ്ടി വരും.മമ്മൂട്ടിയോട് എനിക്ക് നന്ദിയുണ്ട്. ഞാന്‍ എപ്പോള്‍ പൂജയ്ക്ക് വിളിച്ചാലും അദ്ദേഹം വരും പക്ഷെ സിനിമയുടെ കാര്യവുമായി ചെല്ലുമ്പോള്‍ നാലഞ്ച് വര്‍ഷം കഴിയട്ടെ എന്നായിരിക്കും പറയുക. എന്നാല്‍ അതില്‍ എനിക്ക് അഭിമാനമാണുള്ളത്. ഞങ്ങളുടെയൊക്കെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമാണ്.” കമല്‍ പറഞ്ഞു.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം ധന്യയും നിര്‍വഹിക്കും. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്, ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന് പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. കഴിഞ്ഞ ദിവസം കൊച്ചി ഐ.എം.എ ഹാളില്‍ വെച്ച് ചിത്രത്തിന്റെ പൂജ നടന്നിരുന്നു.