പ്രളയ ദുരിതത്തിലും മഴക്കെടുതിയും വലയുന്ന കേരളത്തിനു വേണ്ടി ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ നൗഷാദിനെ അഭിനന്ദിച്ച് മോട്ടിവേഷൻ സ്പീക്കറായ അഭിഷാദ് ഗുരുവായൂർ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
10000 രൂപയുടെ ചെക്ക് നൗഷാദിന്റെ പേരിൽ കുറിച്ച അദ്ദേഹം ‘വെറുതെയല്ല എന്റെ മകന് ഒരു ടീ ഷർട്ട് കൂടി വേണം’ എന്ന് കുറിച്ചിരിക്കുകയാണ് .നേരത്തെ നടൻ തമ്പി ആന്റണിയും നൗഷാദിന് പാരിദോഷികവുമായി രംഗത്ത് എത്തിയിരുന്നു.ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്വേയിലെ കടകൾ തോറും കയറിയിറങ്ങി നടന്നപ്പോൾ നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ എന്ന് ചോദിച്ചു കൊണ്ട് അഞ്ച് ചാക്ക് നിറയെ കുഞ്ഞുടുപ്പുകൾ വാരി തന്ന ഒരു മട്ടാഞ്ചേരിക്കാരനാണ് നൗഷാദ്.
നിങ്ങൾക്ക് വലിയ നഷ്ടം വരുത്തില്ലെ എന്ന ചോദ്യത്തിന് നമ്മൾ ഇതൊന്നും കൊണ്ടു പോകുന്നില്ലല്ലോ എന്നും നാളെ പെരുന്നാൾ അല്ലേ ഇതാണ് എന്റെ പെരുന്നാൾ എന്നും പറഞ്ഞ് തുണികൾ വാരി തരുകയായിരുന്നു നൗഷാദ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മടിച്ചുനിൽക്കുന്നവർക്ക് ഒരു പ്രചോദനമാണ് നൗഷാദ്. നടൻ രാജേഷ് ശർമയാണ് നൗഷാദിനെ ഫെയ്സ്ബുക്ക് ലൈവിലൂടെ ആളുകൾക്ക് പരിചയപ്പെടുത്തിയത്.
രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാംപുകളിലേയ്ക്ക് എറണാകുളം ബ്രോഡ്വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നതും അദ്ദേഹം പെരുന്നാൾ കച്ചവടത്തിനായി വെച്ചിരുന്ന തുണികളെല്ലാം എടുത്തു കൊടുത്തതും. മനുഷ്യന് നന്മ ചെയ്യുന്നതാണ് തന്റെ ലാഭം എന്നാണ് അദ്ദേഹം പറയുന്നത്.