മകന്റെ ജന്മദിനത്തിൽ ജ്യോത്സന പങ്കുവെയ്ക്കുന്ന കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അഞ്ചു വർഷങ്ങൾക്ക് മുൻപ് ആശുപത്രിയിൽ വച്ച് മകനെ കൈകളിലേക്ക് കിട്ടിയ അന്നുമുതൽ ഉള്ള കഥകളാണ് ജോത്സന ഓർത്തെടുക്കുന്നത്. മകന്റെ ചിത്രം പങ്കു വെച്ച് കൊണ്ടാണ് ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ജ്യോത്സ്നയുടെ കുറിപ്പ്:
അഞ്ച് വര്‍ഷം മുന്‍പ് തൂവാലയില്‍ പൊതിഞ്ഞ് ഈ കുരുന്ന് ആശുപത്രിയില്‍ വെച്ച് എന്റെ കൈകളിലെത്തിയപ്പോള്‍ അത് മനോഹരമായൊരു യാത്രയുടെ തുടക്കമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. വയറ് നിറയുമ്പോള്‍ പല്ലില്ലാത്ത തൊണ്ണുകാട്ടി ഒരു ചിരിയുണ്ട്. അവിടെ തുടങ്ങി അമ്മയ്ക്ക് എന്റെയൊപ്പം സ്കൂളില്‍ വരാനാകില്ലല്ലോ എന്ന വേവലാതിയോടെയുളള നോട്ടവും വാല്‍സല്യ പൂര്‍ണ്ണമായ തലോടലുകളും കടന്ന് എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും കുഞ്ഞുമനസ്സില്‍ തോന്നിയ പുതിയ സംശയം ചോദ്യമായി അമ്മ അമ്മ എന്ന് വിളിക്കുന്നത്. അങ്ങനെ പോകുന്നു അനുഭവങ്ങള്‍. ഒരുപാട് യുഗങ്ങള്‍ കഴിഞ്ഞ പോലെ തോന്നുന്നു.
ഉപാധികളൊന്നുമില്ലാത്ത സ്നേഹം. അങ്ങനെ ഒന്നുണ്ട്. ഇക്കാലം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞതാണത്. നമ്മുടെ കുഞ്ഞില്‍ നിന്നും നമുക്ക് ലഭിക്കുന്നത് (കൗമാര പ്രായത്തില്‍ മകന് അമ്മ പഴഞ്ചനാകും വരെ) ഹ ഹ. നിന്റെ ജന്മദിനത്തില് എനിക്ക് നിന്നോട് പറയാനുളളത് ഇത്രേയേയുളളൂ. നീ വളരണം. വളര്‍ന്ന് സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ ഒരു വ്യക്തിയാകണം. അതാണ് ഈ ലോകത്തിന് വേണ്ടത്. അച്ഛനും അമ്മയും നിന്റെ കൂടെതന്നെയുണ്ട്.