രാജ്യം കൊറോണ വൈറസ് ബാധയുടെ കടുത്ത ആക്രമണത്തിന്റെ നിഴലിലാണ്. പല സംസ്ഥാനങ്ങളിലും ഇതിനോടകം നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. കൊറോണ വൈറസ് ബാധ മൂലം ദീര്‍ഘനാള്‍ തൊഴില്‍ നഷ്ടപ്പെടുന്ന സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിനായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും . ഇരുവരും ചേർന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ( ഫെഫ്സി)ക്ക് 10 ലക്ഷം രൂപ സംഭാവനയായി നല്കി. ഷൂട്ടിംഗുകള്‍ ഏറെക്കാലം മുടങ്ങുന്ന സാഹചര്യത്തില്‍ സിനിമാ മേഖലയിൽ ഉള്ളവർക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്. അവർക്ക് വേണ്ടിയാണ് ഈ തുക.
കൊറോണ മൂലം ഉപജീവനം നഷ്ടപ്പെട്ട ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് ഫെഫ്സി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ക്ക് സഹായവുമായി ആദ്യം രംഗത്തെത്തിയത് ശിവകുമാറും കുടുംബവുമായിരുന്നു.അസോസിയേഷനിലെ മറ്റ് അംഗങ്ങളുടെ കൂടി സുരക്ഷ കണക്കിലെടുത്താണ് അടച്ചുപൂട്ടല്‍ തീരുമാനമെടുത്തതെന്ന് ഫെഫ്സി പ്രസിഡന്റ് ആര്.കെ ശെല്‍വമണി നേരത്തെ വ്യക്തമാക്കിയിരുന്നു.”വളരെ വലിയ നഷ്ടമായിരിക്കും സംഭവിക്കുക. പക്ഷേ ഈ വിഷയത്തില്‍ നമ്മള് ഐക്യത്തോടെ നില്‍ക്കണം. ഞങ്ങളുടെ തൊഴിലാളികളെ എന്തിനേക്കാളും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ മാനിക്കാനും മാര്‍ച്ച് 19 മുതല്‍ അവരുടെ എല്ലാ ചിത്രീകരണങ്ങളും റദ്ദാക്കാനും ഞങ്ങള്‍ എല്ലാ സാങ്കേതിക വിദഗ്ധരോടും നിര്‍മ്മാതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു,” ഫെഫ്സിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.അടുത്തിടെ ഒരു വേദിയില്‍ അഗരം ഫൗണ്ടേഷനിലൂടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ത്ഥിനി വേദിയില്‍ സംസാരിക്കവേ സൂര്യ വികാരാധീനനായി കരയുന്ന വിഡിയോ ഏറെ വൈറലായിരുന്നു.