മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റും നിർമാതാവുമായ ലിബർട്ടി ബഷീർ. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നതിന് സംഘടനകളുടെ സമ്മതം ആവശ്യമില്ലെന്നും ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യുന്ന അതേ സമയത്ത് തന്നെ കേരളത്തിലെ നൂറിലധികം തിയറ്ററുകളിൽ മരക്കാർ പ്രദർശിപ്പിക്കുമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ പ്രിയദർശനും മോഹൻലാലും ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ഓൺലൈൻ മാധ്യമമമായ ‘ദ ക്യു’വിനോട് സംസാരിക്കവെയാണ് ലിബർട്ടി ബഷീർ ഇത് വ്യക്തമാക്കിയത്. വലിയൊരു കാൻവാസിൽ ചിത്രീകരിച്ച മരക്കാർ തിയറ്ററിൽ എത്തിക്കുക എന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചരിത്രപരമായ സിനിമയാണ് മരക്കാർ. ഈ സിനിമ കേരളത്തിലെ ജനങ്ങൾക്ക് തിയറ്ററിൽ കാണാൻ വേണ്ടി നിർമിച്ച സിനിമയാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന അതേ സമയത്ത് തന്നെ നൂറിലധികം തിയറ്ററുകളിൽ പ്രദർശിപ്പിക്കും. ആന്റണി പെരുമ്പാവൂരിന്റെയും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും സംസ്ഥാന സർക്കാരിന്റെയും നൂറിലധികം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറാണ്. അതിന് വേണ്ട മുഴുവൻ പിന്തുണയും നൽകുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് തിയറ്ററിൽ കാണാൻ വേണ്ടി നിർമിച്ച സിനിമയാണെന്നും അത് മൊബൈൽ ഫോണിലോ ടിവിയിലോ കാണേണ്ട സിനിമയല്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് മലയാളികൾക്ക് ഒരുപാട് സൂപ്പർഹിറ്റുകൾ തന്നെ കമ്പനിയാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടായിരിക്കും ചിത്രം ഒടിടിക്ക് നൽകിയത്. അത് നമ്മൾ മനസിലാക്കാതെയിരിക്കരുത്. ആമസോൺ സമ്മതിച്ചാൽ കേരളത്തിലെ നൂറിലധികം തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ജനങ്ങളുടെ ആഗ്രഹമാണ് മരക്കാർ തിയറ്ററുകളിൽ എത്തണമെന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചാനൽ ചർച്ചയിൽ സംവിധായകൻ പ്രിയദർശൻ മരക്കാർ തിയറ്ററിൽ എത്താൻ കഴിയാത്തതിൽ വളരെ വിഷമത്തോടെ സംസാരിക്കുന്നത് കണ്ടു. നാല് മാസത്തോളം ഹൈദരാബാദിൽ പോയി കഷ്ടപ്പെട്ട് സംവിധാനം ചെയ്ത സിനിമയാണ് മരക്കാർ. ആ സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിയാത്തത് സംവിധായകൻ എന്ന നിലയിൽ വേദനയുണ്ടാക്കുന്ന കാര്യമാണ്. ഒരു നിർമാതാവ് ആയ തനിക്ക് ആ വേദന മനസിലാകും. അതുകൊണ്ട് കൂടിയാണ് മരക്കാർ തിയറ്ററിൽ എത്തിക്കാൻ മുൻകൈയെടുത്തത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ആദ്യചർച്ചകളിൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ മരക്കാർ ഒടിടിയിലേക്ക് പോകില്ലായിരുന്നെന്നും എന്നാൽ, അവർ കൂടുതൽ പരിഗണന കൊടുത്തത് ഫിയോക്കിന് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫിയോക്ക് സംഘടനയുടെ സമ്മതമില്ലാതെ തന്നെ കേരളത്തിൽ നൂറോളം തിയറ്ററുകളിൽ മരക്കാർ റിലീസ് ചെയ്യാൻ സാധിക്കും. തിയറ്ററുകള്‍ക്ക് കോടിക്കണക്കിന് രൂപ ഷെയര്‍ തന്ന ഒരു കമ്പനിയുടെ സിനിമ കൂടിയാണ് മരക്കാര്‍ എന്നും ലിബർട്ടി ബഷീർ പറഞ്ഞു. മരക്കാര്‍ തിയറ്ററില്‍ കളിക്കാതിരുന്നാല്‍ അത് ഒടിടിയുടെ വളര്‍ച്ചക്ക് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.