ഈ വരുന്ന ഡിസംബർ രണ്ടിന് ആണ് മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായ ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ സന്തോഷ് ടി കുരുവിള എന്നിവരും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ ആണ്. കേരളത്തിന്റെ ചരിത്രത്തിലെ ഒരു ധീര യോദ്ധാവിന്റെ കഥ പറയുന്ന ഈ ചിത്രം ഇപ്പോൾ തയ്യാറെടുക്കുന്നത് തെന്നിന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി മാറാനാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകം മുഴുവൻ 3300 സ്ക്രീനുകളിൽ ആവും മരക്കാർ എത്തുക. കേരളത്തിലെ അറുനൂറു സ്ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഇന്ത്യയിലെ മറ്റു ഭാഷകളിൽ ആയി 1200 സ്ക്രീനുകളിൽ ആണ് എത്തുക. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലും വിദേശത്തും ഇംഗ്ലീഷിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇന്ത്യയിൽ 1800 നു മുകളിൽ സ്ക്രീനുകളിൽ എത്തുന്ന ഈ ചിത്രം വിദേശത്തും 1500 ഓളം സ്ക്രീനുകളിൽ ആണ് എത്തുക. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് റിലീസ് ആണ് മരക്കാർ നേടുന്നത്. വിദേശത്തെ സ്ക്രീനുകളുടെ എണ്ണം 1800 ഓളം ആയി ഉയരാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കാരണം നവംബർ മുപ്പതിന് ആണ് വിദേശത്തെ തീയേറ്റർ ചാർട്ടിങ് പൂർത്തിയാവുകയുള്ളു.
ഫാൻസ് ഷോകളുടെ എണ്ണത്തിലും അഡ്വാൻസ് ബുക്കിങ്ങിലും ഇപ്പോൾ തന്നെ മരക്കാർ റെക്കോർഡുകൾ ഉണ്ടാക്കി കഴിഞ്ഞു. കേരളത്തിൽ ഫാൻസ് ഷോകളുടെ എണ്ണം ഇപ്പോൾ എണ്ണൂറോളം ആയി എന്ന വിവരങ്ങൾ ആണ് വരുന്നത്. അത് കൂടാതെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച കേരളത്തിലെയും ഗൾഫിലെയും സ്ക്രീനുകളിൽ ഞെട്ടിപ്പിക്കുന്ന വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. റിലീസ് ദിനം തന്നെ ഈ ചിത്രം അമ്പതു കോടി രൂപയുടെ ബിസിനസ്സ് നടത്തുമെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.