സ്റ്റുഡിയോ ഫ്ലോറുകളിൽ നിന്ന് പുറത്തേക്കിറങ്ങിയ മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രമാണ് ഓളവും തീരവും. പി എൻ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മധുവും ഉഷാനന്ദിനിയുമാണ് നായകനും നായികയുമായി എത്തിയത്. മലയാളസിനിമയിലെ റിയലിസത്തിന് തുടക്കം കുറിച്ച സിനിമ ആയിരുന്നു ഇത്. എം ടി വാസുദേവൻ നായർ ആയിരുന്നു ചിത്രത്തിന്റെ രചന. അരനൂറ്റാണ്ടിന് ശേഷം ചിത്രത്തിന് ഒരു പുനരാഖ്യാനം ഉണ്ടാകാൻ പോകുന്നുവെന്നാണ് വാർത്തകൾ. എം ടിയുടെ തന്നെ തിരക്കഥയ്ക്ക് ദൃശ്യഭാഷ ഒരുക്കുന്നത് പ്രിയദര്‍ശനാണ്.
എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ആന്തോളജിയിൽ ഒന്ന് ‘ഓളവും തീരവും’ ആയിരിക്കുമെന്ന് കാൻ ചാനൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. 1970ൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. എം ടി കഥകളുടെ നെറ്റ്ഫ്ലിക്സ് ആന്തോളജിയിൽ പ്രിയദർശൻ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്. അതിലൊന്ന് ‘ശിലാലിഖിതം’ എന്ന കഥയാണ്. ബിജു മേനോൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഓളവും തീരവും റീമേക്ക് ചെയ്യുമ്പോൾ അതിൽ മധു അവതരിപ്പിച്ച കഥാപാത്രമായ ബാപ്പുട്ടിയായി മോഹൻലാൽ എത്തും. എന്നാൽ, ഉഷാനന്ദിനി അവതരിപ്പിച്ച നബീസ ആരായിരിക്കും എന്ന കാത്തിരിപ്പിലാണ് ആരാധകർ.
എം ടി വാസുദേവൻ നായരുടെ കഥകളെ കോർത്തിണക്കിയാണ് നെറ്റ്ഫ്ലിക്സ് ആന്തോളജി ഒരുങ്ങുന്നത്. പ്രിയദർശനെ കൂടാതെ ജയരാജ്, സന്തോഷ് ശിവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ചിത്രങ്ങൾ ഒരുക്കുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖും ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ആണ് നായകർ. എംടിയുടെ ‘അഭയം തേടി’ എന്ന രചനയാണ് സന്തോഷ് ശിവന് ചലച്ചിത്രമാക്കുന്നത്. അരനൂറ്റാണ്ട് മുമ്പ് ചാരുചിത്ര പ്രൊഡക്ഷന്റെ ബാനറില്‍ പി എ ബക്കർ ആയിരുന്നു ഓളവും തീരവും നിര്‍മ്മിച്ചത്. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ ഓളവും തീരത്തിന്റെയും നിര്‍മ്മാതാക്കള്‍. ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.