ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് തിയറ്ററുകളെ പൂരപ്പറമ്പാക്കാൻ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ അർദ്ധരാത്രി 12 മണിയോടെ തിയറ്ററുകളിൽ എത്തി. ആരാധർകർക്കൊപ്പം പങ്കുചേരാൻ മോഹൻലാലും തിയറ്ററിലേക്ക് എത്തി. മോഹൻലാലും കുടുംബവും കൊച്ചി സരിത തിയറ്ററിലാണ് മരക്കാർ കാണാൻ എത്തിയത്. ആരാധകർ ആവേശത്തോടെയാണ് മോഹൻലാലിനെ വരവേറ്റത്. ലോകം മുഴുവൻ നാലായിരത്തോളം തിയറ്ററുകളാണ് മരക്കാറിനായി മാറ്റി വെച്ചിരിക്കുന്നത്.
തിയറ്ററിന് പുറത്ത് ആർപ്പുവിളികളും ആവേശവും നൃത്തവുമായി ആരാധകർ സജീവമായിരുന്നു. തിയറ്ററിന് പുറത്ത് മഴ കനത്തു പെയ്തെങ്കിലും കാത്തുനിന്ന ആരാധകരെ അത് നിരാശയിലാക്കിയില്ല. അവർ കട്ടക്ക് നിന്നു. 12 മണിയോടെ തിയറ്ററിലെ ആവേശം തിമിർത്തു പെയ്തു. മരക്കാറിനെ സ്ക്രീനിൽ കണ്ടപ്പോൾ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേൽപ്പ് നൽകിയത്. മൂന്നു മണിക്കൂർ നീണ്ട ദൃശ്യവിസ്മയം കണ്ട് പുറത്തിറങ്ങിയവർക്ക് പറയാൻ ഒരു വാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ‘പടം കിടു, പൊളി’ എന്ന്.
കേരളത്തിൽ മാത്രം 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ ആണ് റിലീസ് ചെയ്തത്. ലോകം മുഴുവൻ 4100 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം, റിലീസിന് മുമ്പ് തന്നെ മരക്കാർ 100 കോടി ക്ലബിൽ ഇടം കണ്ടെത്തി. റിസർവേഷനിലൂടെ മാത്രമാണ് ഈ നേട്ടം. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയാണ് റിലീസ് ആയിരിക്കുന്നത്.