കഴിഞ്ഞ ദിവസമാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കൊച്ചി പുല്ലേപ്പടിയിലെ അരങ്ങത്ത് ക്രോസ് റോഡിൽ നടന്നത്. നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും മധുവും ചടങ്ങില്‍ മുഖ്യാതിഥികളായി എത്തിയിരുന്നു. സ്വന്തമായൊരു ആസ്ഥാനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പു മാത്രമല്ല സാമ്പത്തിക ക്ലേശങ്ങളും ഏറെ സഹിക്കേണ്ടി വന്നുവെന്നു പറഞ്ഞ നിര്‍മ്മാതാക്കള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്കി സഹായിച്ച മോഹന്‍ലാലിനോടുള്ള കടപ്പാടും ചടങ്ങില്‍ വ്യക്തമാക്കി. അഞ്ചു നിലയില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. മിനി പ്രിവ്യു തിയേറ്ററും എല്ലാ സജ്ജീകരണങ്ങളുമുളള കോണ്‍ഫറന്‍സ് ഹാളും മുറികളുമെല്ലാമടങ്ങുന്നതാണ് കെട്ടിടം.
“പണം കണ്ടെത്താന്‍ പല വഴികള്‍ നോക്കിയെങ്കിലും നടന്നില്ല. ഒടുവില്‍ താര സംഘടനായ ‘അമ്മ’യുടെ ഫണ്ടില്‍ നിന്നും പണം സ്വരൂപിക്കാനും ശ്രമം നടത്തി. സാങ്കേതിക പ്രശ്നങ്ങള്‍ ഇവിടെയും തടസമായി. ഇവിടെയാണ് മോഹന്‍ലാല്‍ സഹായവുമായി എത്തിയത്. സ്വന്തം പോക്കറ്റില്‍ നിന്ന് ഒരു കോടി രൂപയാണ് ലാല്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കായി നല്‍കിയത്. തിരികെ നല്‍കുമെന്ന വാക്കിന്റെ മാത്രം ഉറപ്പിലാണ് ലാല്‍ പണം തന്നത്. ലാലിന്റെ ഈ സഹായമാണ് കെട്ടിടം നിര്‍മ്മിക്കാനുളള മുഖ്യപ്രേരണയായത്”
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അധ്യക്ഷൻ സുരേഷ് കുമാർ പറഞ്ഞു.