സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്നതായിരുന്നു മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ആകർഷണം. ജനുവരി 25ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് ആദ്യദിവസം സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്. കനത്ത ഡീഗ്രേഡിംഗിന് ചിത്രം വിധേയമായി. പക്ഷേ, സിനിമ കണ്ടിറങ്ങിയവർ പോസിറ്റീവ് റിവ്യൂ പറഞ്ഞു തുടങ്ങിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തുകയാണ്. ഇതിനിടെ ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മലൈക്കോട്ടൈ വാലിബൻ മേക്കിംഗ് വിഡിയോ എന്ന അടിക്കുറിപ്പോടെ മോഹൻലാൽ സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചു. ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമ എന്നായിരുന്നു പ്രൊമോഷൻ സമയങ്ങളിൽ മോഹൻലാൽ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നത്. ഈ വാചകം തന്നെയാണ് മേക്കിംഗ് വിഡിയോയുടെ തുടക്കത്തിൽ നൽകിയിരിക്കുന്നതും.
ചിത്രത്തിൽ കരുത്തനായ മല്ലൻ മലൈക്കോട്ടൈ വാലിബൻ ആയാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ ഏറിയ പങ്കും രാജസ്ഥാനിൽ ആയിരുന്നു ചിത്രീകരിച്ചത്. ചെന്നൈയും പോണ്ടിച്ചേരിയുമായിരുന്നു മറ്റ് ലൊക്കേഷനുകൾ. 130 ദിവസം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു സിനിമയ്ക്കു വേണ്ടി വന്നത്. രാജസ്ഥാനിലെ കൊടും തണുപ്പും കൊടും ചൂടും നേരിട്ടാണ് ചിത്രീകരണം സംഘം ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ അനായാസേനയാണ് മോഹൻലാൽ ചെയ്തത്. ചിത്രം കണ്ടവർ മോഹൻലാലിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ്. ചില ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചതും കൂടി ഉൾപ്പെടുത്തിയാണ് മേക്കിംഗ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററില്‍ എത്തിയത്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്ക് ആണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍, മനോജ് മോസസ് എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ട്.