മലയാള സിനിമയുടെ അഭിമാനം വാനോളമുയർത്തുന്ന ഒരു ചിത്രമാകും മരക്കാർ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും ആരാധകരും. മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകളും മൂന്നു ദേശീയ ചലച്ചിത്ര അവാർഡുകളും നേടിയ ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയെടുത്തു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമായ മരക്കാർ, രചിച്ച് സംവിധാനം ചെയ്തത് പ്രിയദർശനും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ സന്തോഷ് ടി കുരുവിള എന്നിവരും ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ്.
ഇപ്പോഴിതാ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകാനുള്ള തയ്യാറെടുപ്പിലാണ് മരക്കാർ. 2022ലെ ഓസ്കർ അവാർഡിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ് ഈ മോഹൻലാൽ ചിത്രമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. എന്നാൽ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി അല്ലാതെ, സ്വതന്ത്രമായി, ഓസ്കർ കമ്മിറ്റി മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങൾ പൂർത്തിയാക്കി കൊണ്ടാണ് മരക്കാർ മത്സരിക്കാൻ പോകുന്നത്. ഇൻഡിവുഡ് ടീമാണ് മരക്കാർ ഓസ്കറിന് എത്തിക്കാനുള്ള നടപടികൾ ചെയ്തു കൊണ്ടിരിക്കുന്നത്. മികച്ച ചിത്രത്തിനായുള്ള ജനറൽ വിഭാഗത്തിൽ ആണ് ഈ ചിത്രം മത്സരിക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിനു മുൻപ് മോഹൻലാൽ ചിത്രം ഗുരു ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കർ എൻട്രി ആയിട്ടുണ്ട്. മോഹൻലാൽ അഭിനയിച്ച പുലിമുരുകൻ എന്ന ചിത്രത്തിലെ സംഗീത വിഭാഗവും ഓസ്കർ എൻട്രിക്കായി മത്സരിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, അതും ഇൻഡിവുഡ് ടീം വഴി തന്നേയായിരുന്നു മുന്നോട്ടു പോയത്.
ഡിസംബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അഞ്ചു ഭാഷകളിൽ ആണ് എത്താൻ പോകുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിൽ എത്തുന്ന ഈ ചിത്രത്തിന് വേണ്ടി കേരളത്തിൽ ഇതിനോടകം അറുനൂറോളം ഫാൻസ് ഷോകൾ ചാർട്ട് ചെയ്തു കഴിഞ്ഞു. ആയിരം ഫാൻസ് ഷോകളാണ് ആദ്യ ദിനം കേരളത്തിൽ പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആവാനൊരുങ്ങുന്ന മരക്കാർ രണ്ടായിരത്തിൽ അധികം സ്ക്രീനുകളിൽ ആണ് റിലീസ് ചെയ്യുക.