പ്രളയ ദുരിതത്തിലും മഴക്കെടുതിയും വലയുന്ന കേരളത്തിനു വേണ്ടി ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.ഇപ്പോൾ വാപ്പയോടൊപ്പം ലൈവ് വീഡിയോയുമായി എത്തിയിരിക്കുകയാണ് നൗഷാദിന്റെ മകൾ.വാപ്പയുടെ ഈ പ്രവർത്തിയിൽ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല എന്ന് പറയുകയാണ് മകൾ.ഓർമ്മ വെച്ച നാൾ മുതൽ വാപ്പ ഇങ്ങനെ പലർക്കും സഹായം ചെയ്യാറുണ്ട് എന്നും ഇത് ഒരു പബ്ലിസിറ്റിക്ക് വേണ്ടിയല്ല എന്നും മകൾ പറയുന്നു.സിനിമാ നടൻ അബിയുടെ മുഖച്ഛായ ഉണ്ടെങ്കിലും അബിയുമായി വാപ്പക്ക് ബന്ധം ഒന്നുമില്ലായെന്നും മകൾ പറയുന്നു.
ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്വേയിലെ കടകൾ തോറും കയറിയിറങ്ങി നടന്നപ്പോൾ നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ എന്ന് ചോദിച്ചു കൊണ്ട് അഞ്ച് ചാക്ക് നിറയെ കുഞ്ഞുടുപ്പുകൾ വാരി തന്ന ഒരു മട്ടാഞ്ചേരിക്കാരനാണ് നൗഷാദ്.
നിങ്ങൾക്ക് വലിയ നഷ്ടം വരുത്തില്ലെ എന്ന ചോദ്യത്തിന് നമ്മൾ ഇതൊന്നും കൊണ്ടു പോകുന്നില്ലല്ലോ എന്നും നാളെ പെരുന്നാൾ അല്ലേ ഇതാണ് എന്റെ പെരുന്നാൾ എന്നും പറഞ്ഞ് തുണികൾ വാരി തരുകയായിരുന്നു നൗഷാദ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മടിച്ചുനിൽക്കുന്നവർക്ക് ഒരു പ്രചോദനമാണ് നൗഷാദ്. നടൻ രാജേഷ് ശർമയാണ് നൗഷാദിനെ ഫെയ്സ്ബുക്ക് ലൈവിലൂടെ ആളുകൾക്ക് പരിചയപ്പെടുത്തിയത്.
രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാംപുകളിലേയ്ക്ക് എറണാകുളം ബ്രോഡ്വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നതും അദ്ദേഹം പെരുന്നാൾ കച്ചവടത്തിനായി വെച്ചിരുന്ന തുണികളെല്ലാം എടുത്തു കൊടുത്തതും. മനുഷ്യന് നന്മ ചെയ്യുന്നതാണ് തന്റെ ലാഭം എന്നാണ് അദ്ദേഹം പറയുന്നത്.