ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെടുന്ന മലയാളികൾക്ക് സ്വന്തമായി ഒരു സൂപ്പർഹീറോ അണിയറയിൽ ഒരുങ്ങുകയാണ്. ഗോദക്ക് ശേഷം ബേസിൽ ജോസഫ് – ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളി മലയാള സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ നിരയിൽ മുൻപന്തിയിൽ തന്നെയുണ്ട്. ടോവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
അമ്പലത്തിന്റെ മുന്നിൽ പള്ളിയുടെ സെറ്റിട്ടു എന്നാരോപിച്ച് മിന്നൽ മുരളിയുടെ 80 ലക്ഷം മുതൽമുടക്കുള്ള സെറ്റ് ഇന്നലെ സാമൂഹ്യ വിരുദ്ധർ പൊളിച്ചു നീക്കിയിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള വിമർശങ്ങൾ ആണ് വരുന്നത്. ലൊക്കേഷൻ നിർമിച്ചത് എല്ലാ അനുമതികളും വാങ്ങിച്ചാണെന്നും പണവും നൽകിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് സോഫിയ പോൾ. ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിയിരുന്നുവെന്നും ചോദിച്ച പണം ഫീസായി നൽകുകയും ചെയ്തുവെന്ന് അവർ വെളിപ്പെടുത്തി. കാലടി പഞ്ചായത്തിൽ നിന്നും ജലസേചന വകുപ്പിൽ നിന്നും അനുമതി വാങ്ങിയിരുന്നുവെന്നും സോഫിയ പോൾ വ്യക്തമാക്കി.