മലയാളത്തിലും ഹിന്ദിയിലും തമിഴിലും ഒരേ പോലെ കഴിവ് തെളിയിച്ച ചലച്ചിത്രസംവിധായകനാണ് പ്രിയദർശൻ. 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകൾ പുനർ നിർമ്മിക്കുകയാണ് ഇദ്ദേഹം ചെയ്തത്. 2007 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം പ്രിയന്റെ “കാഞ്ചീവരം” എന്ന തമിഴ് ചിത്രത്തിനായിരുന്നു. ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു. നടി ലിസിയുമായുള്ള വിവാഹത്തിന് 29 വർഷം തികയുമ്പോൾ തന്റെ വിവാഹ ചിത്രം പങ്ക് വെച്ചിരിക്കുകയാണ് സംവിധായകൻ. ഓർമകൾക്ക് മരണമില്ല എന്ന തലക്കെട്ടോട് കൂടിയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. ആശംസകൾ അറിയിച്ച ആരാധകരും ആവശ്യപ്പെടുന്നത് ഇരുവരും വീണ്ടും ഒന്നിക്കണമെന്നാണ്.
ആലപ്പുഴ സ്വദേശിയായ പ്രിയദർശന്റെ അച്ഛൻ കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രേറിയൻ ആയിരുന്നതിനാൽ കുട്ടിക്കാലത്ത് പ്രിയദർശന് ധാരാളം സാഹിത്യപുസ്തകങ്ങൾ വായിക്കുവാനുള്ള ഒരു അവസരമുണ്ടായിരുന്നു. അതിനാൽ തന്നെ ഹാസ്യത്തിൽ അദ്ദേഹത്തിനുള്ള താല്പര്യം അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ചെറുപ്പ കാലത്ത് ക്രിക്കറ്റിൽ വളരെ താല്പര്യമുള്ള വ്യക്തിയായിരുന്ന അദ്ദേഹത്തിന് പക്ഷേ ക്രിക്കറ്റ് പന്ത് പതിച്ച് ഇടതു കണ്ണിന് പരിക്കേറ്റതിനു ശേഷം ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു. പ്രിയന്റെ രണ്ടാമത്തെ സിനിമയുടെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയ ലിസിയെ പിന്നീട് അദ്ദേഹം തന്റെ പത്നിയായി സ്വീകരിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് പന്ത്രണ്ട് സിനിമകളിൽ ജോലി ചെയ്തു. കല്യാണി, സിദ്ധാർത്ഥ് എന്നിവർ മക്കളാണ്. 2016 സെപ്റ്റംബർ ഒന്നിന് ഇരുവരും നിയമപരമായി ബന്ധം വേർപ്പെട്ടു.
മോഹൻലാൽ, ഗായകൻ എം.ജി. ശ്രീകുമാർ, നിർമാതാവ് സുരേഷ് കുമാർ എന്നിവരും പ്രിയദർശനൊപ്പം സിനിമയിലേക്ക് കടന്ന് വന്നവരാണ്. പ്രിയദർശന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. സ്വതസിദ്ധമായ ഹാസ്യത്തിന്റെ അകമ്പടിയോടെയുള്ള സിനിമകൾ പ്രിയദർശന് മലയാള സിനിമയിൽ ഒരു പുതിയ മുഖഛായ തന്നെ നൽകി. മോഹൻലാൽ ആദ്യ കാലത്തും പിന്നീടും അദ്ദേഹത്തിന്റെ സിനിമയിലെ ഒരു പ്രിയപ്പെട്ട നായക കഥാപാത്രമായിരുന്നു. മോഹൻലാലിനോടൊപ്പം പ്രിയദർശൻ ഒരു പാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് നൽകിയിട്ടുണ്ട്. ചിത്രം, കിലുക്കം എന്നിവ ഇവയിലെ ചിലതാണ്.
സിനിമാ വ്യവസായത്തിലെ ഏറ്റവും നല്ല ടെക്നികൽ അംഗങ്ങളെ പ്രിയദർശൻ തന്റെ സിനിമയിലെ ഉൾപ്പെടുത്തിയിരുന്നു. മലയാളത്തിനുപുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പ്രിയദർശൻ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ തന്നെ ഹിറ്റ് ചിത്രമായ കിലുക്കത്തിന്റെ പുനർ നിർമ്മാണമായ മുസ്കരാഹട് എന്ന ചിത്രത്തിലൂടെയായിരുന്നു 1993ൽ അദ്ദേഹത്തിന്റെ ബോളിവുഡിലേക്കുള്ള പ്രവേശനം. പക്ഷേ ബോളിവുഡിൽ ഈ ചിത്രം ഒരു പരാജയമായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദിയിലെ ആദ്യത്തെ വിജയചിത്രം ഗർദ്ദിഷ് ആയിരുന്നു. 1989 ൽ ഇറങ്ങിയ കിരീടം എന്ന മലയാളചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു ഈ ചിത്രം. പക്ഷേ, പ്രിയദർശനെ ഹിന്ദിയിലെ അറിയപ്പെടുന്ന ഒരു സംവിധായകൻ എന്ന പേര് നേടി കൊടുത്തത് വിരാസത് എന്ന ചിത്രത്തോടെയാണ്. ഈ ചിത്രം കമലഹാസൻ നായകനായ തേവർ മകൻ എന്ന തമിഴ് ചിത്രത്തിന്റെ പുനർ നിർമ്മാണമായിരുന്നു.
ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രിയദർശന്റെ പുതിയ ചിത്രം. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സിദ്ദിഖ് , പ്രഭു തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിൽ അണി നിരക്കുന്ന ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം റോണി റാഫേൽ നിർവഹിക്കുന്നു. മരക്കാറിന് വേണ്ടി സാബു സിറിളിൻറ്റെ നേതൃത്വത്തിൽ ഹൈദരാബാദ് റാമോജി ഫിലിം സിറ്റയിൽ പടുകൂറ്റൻ സെറ്റ് ആണ് ഒരുക്കിയത്. ഇതിൽ കപ്പലിൻറ്റെ മാതൃക ശ്രദ്ധേയമായിരുന്നു. 2020 ഓടെ ഈ ചിത്രം തീയേറ്ററുകളിൽ എത്തും. മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിൻറ്റെ ബജറ്റ് 100 കോടി രൂപയാണ്. പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രങ്ങളിലൊന്നാണിത്.
ഒപ്പം എന്ന ത്രില്ലർ ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ആണിത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാഹുബലിയുടെ കലാസംവിധാനം സംവിധാനം നിർവഹിച്ച സാബു സിറിൾ ആണ് ഈ ചിത്രത്തിന്റെയും കലാസംവിധാനം കൈകാര്യം ചെയ്യുന്നത്. ചരിത്ര താളുകളിൽ ഇടം നേടിയ കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന ചിത്രം 2020 ഓടെ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.