ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവരുവാൻ പോകുന്ന ഓൺലൈൻ റിലീസിനെ പിന്തുണച്ചിരിക്കുകയാണ് ബാഹുബലി വില്ലൻ റാണ ദഗുബട്ടി. അതോടൊപ്പം മറ്റ് ഇൻഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വേഗത്തിൽ അതിജീവിക്കുവാൻ പോകുന്നത് മലയാളം ഇൻഡസ്ട്രി ആയിരിക്കുമെന്നും റാണ കൂട്ടിച്ചേർത്തു.
തിരിച്ചുവരവിന് ഒരുങ്ങുന്ന എല്ലാ ഇൻഡസ്ട്രികളിലും വെച്ച് ഏറ്റവും വേഗം അതിജീവിക്കുന്നത് മലയാളം ഇൻഡസ്ട്രിയായിരിക്കും. ചെറിയ യൂണിറ്റുകളിലാണ് അവർ ചിത്രങ്ങൾ ഉണ്ടാക്കുന്നത്. വളരെ വേഗത്തിൽ സിനിമകൾ നിർമിക്കുവാൻ അവർക്ക് സാധിക്കും.
കഴിഞ്ഞ ദിവസമാണ് വിവിധ ഭാഷകളിലെ ഏഴ് സിനിമകൾ ഓൺലൈനായി റിലീസ് ചെയ്യുമെന്ന് വാർത്ത പുറത്തു വന്നത്. ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച സൂഫിയും സുജാതയുമാണ് ഓൺലൈൻ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ നിർമാതാവ് വിജയ് ബാബുവിനും നായകൻ ജയസൂര്യക്കും എതിരെ പ്രതിഷേധവുമായി എക്സിബിറ്റേഴ്സ് ഫെഡറേഷൻ മുന്നോട്ട് വന്നിരുന്നു.
സിനിമ മേഖലയിലെ ഈ പുതിയ മുന്നേറ്റത്തെ സ്വാഗതം ചെയ്ത റാണ മനുഷ്യരെ പോലെ തന്നെ അഭിനേതാക്കളും കാലാനുസൃതമായ മാറ്റങ്ങളെ ഏറ്റെടുക്കുന്നവരാണെന്ന് പറഞ്ഞു. ചെറിയ യൂണിറ്റുകളിൽ വർക്ക് ചെയ്യുന്നതിനാൽ ഈ ഒരു മാറ്റത്തെ ഏറ്റവും വേഗം സ്വായത്തമാക്കാൻ കഴിയുന്നത് മലയാളം ഇൻഡസ്ട്രിക്ക് ആയിരിക്കുമെന്നും താരം പറഞ്ഞു. ചെറിയ സാഹചര്യങ്ങളിൽ നിന്നിട്ടും വലിയ സിനിമകൾ നിർമിക്കുന്നതിൽ മലയാളം ഇൻഡസ്ട്രിയെ പുകഴ്ത്തുന്നതിനും അദ്ദേഹം മറന്നിട്ടില്ല. മലയാളം ഇൻഡസ്ട്രിയെ പോലെ ചെറിയ രീതിയിൽ വർക്ക് ചെയ്യുന്നതിലൂടെ മറ്റ് ഇൻഡസ്ട്രികൾക്കും വേഗം അതിജീവിക്കാം എന്നും റാണ വ്യക്തമാക്കി.