സെക്യൂരിറ്റി ചുമതലയുമായി സിനിമ ലൊക്കേഷനിൽ നിറ സാന്നിദ്ധ്യമായിരുന്ന മാറനല്ലൂർ ദാസ് അന്തരിച്ചു. ശാരീരിക പ്രശ്നങ്ങളാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും ലൊക്കേഷനുകളിലെ സുരക്ഷയെ കുറിച്ചുള്ള വീഡിയോയിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ് ഇദ്ദേഹം. മാറനല്ലൂർ ദാസ് എന്ന പേര് സിനിമാ മേഖലയിൽ ഉള്ളവർക്ക് സുരക്ഷിതത്വത്തിന്റെ പര്യായമാണ്. സിനിമാ പ്രേമികളുടെ ഉത്സവമായ ഐ.എഫ്.എഫ്.കെ.യുടെ സുരക്ഷാ ചുമതലയും ദാസണ്ണന്റെ ടീമിനു തന്നെയാണ്. കഴിഞ്ഞ പത്തു വർഷമായി ഐ.എഫ്.എഫ്.കെ.യുടെ സുരക്ഷിതമായ നടത്തിപ്പിനായി മാറനല്ലൂർ ദാസും ടീമും എത്തുന്നു.
പ്രൊഡക്ഷൻ ജോലികളായിരുന്നു ആദ്യകാലങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നീടാണ് ബോഡിഗാർഡ് എന്ന നിലയിലക്ക് വന്നത്. അങ്ങനെ ഒരാശയം സിനിമാ മേഖലയിൽ എത്തിയിട്ട് പത്തുവർഷമേ ആകുന്നുള്ളു. അതിന്റെ തുടക്കക്കാരിൽ ഒരാളാണ് അദ്ദേഹം. ആദ്യകാലങ്ങളിൽ നിർമാതാവ് കിരീടം ഉണ്ണിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന ദാസ് പിന്നീട് കുറച്ചു കാലം ഗൾഫിൽ ജോലി ചെയ്തു. വീണ്ടും നാട്ടിൽ തിരിച്ചെത്തി സിനിമാ മേഖലയിൽ സജീവമായി. രണ്ടാം വരവിലാണ് ദാസ് ബോഡിഗാർഡ് എന്ന ആശയത്തെക്കുറിച്ച് ആലോചിച്ച് പ്രാവർത്തികമാക്കിയത്. ഇന്ന് ദാസിന്റെ സെക്യൂരിറ്റി ടീമിൽ നൂറിലധികം സുരക്ഷാ ജീവനക്കാരുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ ബോഡിഗാർഡുകളുമുണ്ട് ദാസിന്റെ ടീമിൽ.
കാൽനൂറ്റാണ്ട് കഴിയുമ്പോൾ ദാസണ്ണനെ തേടി ടോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നും വരെ ആവശ്യക്കാരെത്തുന്നു. ഷൂട്ടിങ് ലൊക്കേഷനുകൾ, അവാർഡ് നിശകൾ, താരങ്ങളുടെയും അവരുടെ മക്കളുടെയും വിവാഹങ്ങൾ എന്നിങ്ങനെ എല്ലായിടത്തും സെക്യൂരിറ്റി ടീമെന്നാൽ അത് ദാസണ്ണന്റെ ടീമാണ്.