ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മരിച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ. അദ്ദേഹത്തിന്റെ മൂത്ത മകൻ ഗോകുൽ 2016-ൽ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. മകളുടെ മരണത്തെ കുറിച്ച് വികാരാധീനനായി മനസ്സ് തുറന്നിരിക്കുകയാണ് സുരേഷ് ഗോപി. നിങ്ങൾക്കും ആകാം കോടീശ്വരൻ പരിപാടിയിൽ വെച്ചാണ് അദ്ദേഹം മനസ്സ് തുറന്നത്.
1992-ല്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നു. ഞാനും മമ്മുക്കയുമൊക്കെ അഭിനയിച്ച സിനിമയാണ്. എനിക്ക് മഞ്ഞ എന്ന നിറത്തോടു വല്ലാത്ത ഇഷ്ടമാണ്. അത് കൊണ്ട് തന്നെ മമ്മുക്ക എന്നെ ‘മഞ്ഞന്‍’ എന്നാണ് വിളിച്ചിരുന്നത്. ആ സിനിമയില്‍ ഞാന്‍ മഞ്ഞ ഷര്‍ട്ട് ഇട്ടു അഭിനയിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ വസ്ത്രാലങ്കാരം ചെയ്തത് നടന് ഇന്ദ്രന്‍സായിരുന്നു. സിനിമയുടെ ചിത്രീകരണം കഴിയുമ്ബോള്‍ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ ഇന്ദ്രന്‍സ് ഭദ്രമായി മടക്കി ആ മഞ്ഞ ഷര്‍ട്ട് എനിക്ക് സമ്മാനിച്ചു.
എന്റെ മകള്‍ കാര്‍ അപകടത്തില്‍പ്പെടുമ്ബോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. ഹോസ്പിറ്റലില്‍ എന്റെ മകളുടെ അടുത്തു നില്‍ക്കുമ്ബോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. ഒടുവില്‍ അവളെ എനിക്ക് നഷ്ടപ്പെട്ടു. അടക്കം ചെയ്യുമ്ബോള്‍ ഇന്ദ്രന്‍സ് തുന്നിയ ആ മഞ്ഞ ഷര്‍ട്ട് അവളെ പുതപ്പിച്ചാണ് കുഴിമാടത്തില്‍ കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ എന്റെ ഇഷ്ട നിറമുള്ള ഷര്‍ട്ടിന്റെ ചൂടേറ്റാണ് എന്റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്’.