കണ്ടു പരിചയിച്ച പ്രണയങ്ങൾക്കും നായകസങ്കല്പങ്ങൾക്കും സമൂലമായ മാറ്റം വരുത്തി പപ്പേട്ടൻ എന്ന ഭയമേതും തൊട്ടുതീണ്ടാത്ത ജീനിയസ് ജയകൃഷ്ണനേയും ക്ലാരയേയും മലയാളികൾക്ക് സമ്മാനിച്ചിട്ട് ഇന്നേക്ക് 32 വർഷം പിന്നിടുന്നു. 1987 ജൂലൈ 31നാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക് റൊമാന്റിക് ചിത്രങ്ങളിൽ ഒന്നായ തൂവാനത്തുമ്പികൾ പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത്. നന്മമരം അല്ലാത്തൊരു നായകൻ, ചിന്തിക്കുവാൻ പോലുമാകാത്തൊരു പ്രണയം… അതെല്ലാമാണ് തൂവാനത്തുമ്പികളുടെ മാറ്റ് കൂട്ടിയത്. ബുദ്ധിജീവികളും നിരൂപകരും സദാചാരവാദികളും നെറ്റി ചുളിച്ചപ്പോൾ സാധാരണക്കാരന്റെ മനസ്സിലേക്കാണ് ജയകൃഷ്ണനും ക്ലാരയും മഴ നനഞ്ഞ് നടന്നു കയറിയത്. ആ മഴയത്ത് തകർന്നടിഞ്ഞത് അന്നേ വരെ കണ്ടും കേട്ടും പരിചയിച്ച പ്രണയത്തിന്റെയും രതിയുടേയും മതിൽ കെട്ടുകളാണ്. ഒരു മഴ എന്നതിനേക്കാൾ ഒരു പ്രളയം തന്നെയാണ് തൂവാനത്തുമ്പികൾ.
തന്റെ തന്നെ നോവലായ ഉദകപ്പോളയെ ആസ്പദമാക്കിയാണ് പത്മരാജന് തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രകാവ്യത്തിന് തിരക്കഥ രചിച്ചത്. മോഹന്‍ലാല്‍, സോമന്, ജഗതി, പാര്‍വതി, സുമലത തുടങ്ങിയ വന്‍നിര താരങ്ങളാല്‍ സമൃദ്ധമാണ് തൂവാനത്തുമ്പികള്‍. ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനങ്ങള്‍ക്ക് പെരുമ്പാവൂര്‍. ജി.രവീന്ദ്രനാഥാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കൃതിമത്വം നിറഞ്ഞ പ്രണയവും കാമവും വെള്ളിത്തിരയിൽ നിറഞ്ഞിരുന്ന കാലത്താണ് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കാതെ തന്നെ പ്രണയത്തേയും രതിയേയും വിപ്ലവകരമായ രീതിയിൽ പദ്മരാജൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ദ്വന്ദ്വവ്യക്തിത്വമുള്ള ജയകൃഷ്ണൻ എന്ന നായകൻ മോഹൻലാലിൻറെ കരങ്ങളിൽ ഭദ്രമായിരുന്നു. ആ മാനറിസങ്ങളും ഭാഷാശൈലിയും അതിന്റെ പൂർണതയിൽ അവതരിപ്പിച്ചപ്പോൾ ഇനിയൊരു ജയകൃഷ്ണൻ മലയാള സിനിമയിൽ പിറവി കൊള്ളില്ലെന്ന് അന്നേ പ്രേക്ഷകർ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്.
ജയകൃഷ്ണൻ പ്രണയിച്ച അതേ അളവിലോ ചിലപ്പോൾ അതിലും അധികമോ ആയിരിക്കും പ്രേക്ഷകരും ക്ലാരയെ പ്രണയിച്ചിട്ടുള്ളത്. ശരീരം പങ്കിടാൻ അവൾ തുനിഞ്ഞിറങ്ങിയപ്പോഴും ജയകൃഷ്ണനും പ്രേക്ഷകരും അവളിൽ ഒരു മോശപ്പെട്ട സ്ത്രീയെയല്ല കണ്ടത്, മറിച്ച് പ്രണയാർദ്രമായൊരു മനസ്സാണ്. പക്ഷേ അവൾക്ക് അവളുടേതായ വ്യക്തമായ ലക്ഷ്യങ്ങളും ബോദ്ധ്യങ്ങളും ഉണ്ടായിരുന്നു. ക്ലാരയെ പ്രണയിക്കുമ്പോഴും ജയകൃഷ്ണനെ അറിഞ്ഞ്, അവന്റെ വ്യക്തിത്വത്തെ അറിഞ്ഞ് ജയകൃഷ്ണൻ അല്ലാതെ മാട്ടൂര്‍ പുരുഷൻ തന്റെ ജീവിതത്തിൽ ഇല്ലായെന്ന് ഉറപ്പിച്ച രാധയും പ്രേഷകർക്കിന്ന് പ്രിയ പ്രണയിനിയാണ്. ഇനിയൊരു ജയകൃഷ്ണനോ ക്ലാരയോ രാധയോ പിറവി കൊള്ളുവാൻ പോകുന്നില്ല. പക്ഷേ 32 വർഷങ്ങൾക്ക് മുൻപ് പിറവി കൊണ്ട ഇവർ ഇനിയും കാലങ്ങളോളം പ്രണയസങ്കല്പങ്ങളുടെ മാറ്റമായി ഇവിടെ തന്നെ ഉണ്ടാകും..!