സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് വിനായകനെ നായകനാക്കി ലീല ഒരുക്കുന്ന കരിന്തണ്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നപ്പോള്‍ താന്‍ ഈ ചിത്രം മുമ്പ് തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് ആരോപിച്ച് മാമാങ്കത്തിന്റെ സഹസംവിധായകന് ജി കെ ഗോപകുമാര്‍ രംഗത്തുവന്നിരുന്നു. വിനായകന്റെ കരിയറിലെ മറ്റൊരു മികച്ച ചിത്രമായിരിക്കും ഇതെന്ന് ഉറപ്പുള്ളപ്പോൾ തന്നെ വിവാദങ്ങളും തല പൊക്കിത്തുടങ്ങിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് വിനായകന്റെ വാക്കുകളിലൂടെ..
“രാജീവ് രവിയാണ് ലീലയെ പറ്റി ആദ്യം എന്നോട് പറയുന്നത്. കരിന്തണ്ടന് എന്നൊരു പ്രോജക്ട് അവര്‍ ചെയ്യാനുദ്ദേശിക്കുന്നതായും അവരുമായി ഒന്ന് സംസാരിക്കാനും രാജീവ് രവി എന്നോട് പറഞ്ഞു. കമ്മട്ടിപ്പാടത്തിന് മുന്‍പെ ഇങ്ങനൊരു പ്രോജക്ടിനെ പറ്റി അറിയുകയും ആ പ്രോജക്ട് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.ഒരു സാധാരണ ഹീറോ ആകുന്നതിന് പകരം ഒരു സൂപ്പര്‍ ഹീറോ ആകുകയായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ, എന്റെ കഥാപാത്രം എന്നത് രണ്ടാമത്തെ കാര്യമായി മാറി ലീല എന്ന നട്ടെല്ലുള്ള സ്ത്രീയെ പരിചയപ്പെട്ടപ്പോള്‍. അത്രയും വലിയൊരു പ്രയത്നമാണ് ഇതുപോലൊരു ചരിത്ര സിനിമ ചെയ്യാനായി അവര്‍ നടത്തിയത്. ഇപ്പോള്‍ പലരും പറയുന്നതു കേട്ടു കരിന്തണ്ടന് മറ്റുപലരുടെയും പ്രോജക്ടാണെന്നൊക്കെ. ആര്‍ക്കും എന്തുവേണമെങ്കിലും പറയാം. കാരണം മഹാബലി ഒന്നേയുള്ളു എങ്കിലും അദ്ദേഹം എല്ലാവരുടെയുമാണ്. അതുപോലെ കരിന്തണ്ടന്റെ കഥ ഓരോരുത്തര്‍ക്കും ഓരോന്നാണ് പക്ഷെ, എന്റെ കരിന്തണ്ടന് ഇതാണ്. ലീലയ്ക്കൊപ്പമാണ്. അതില്‍ ഞാന്‍ പൂര്‍ണമായും ലീലയ്ക്കൊപ്പം നില്ക്കുന്നു.’